പാലാ/ഈരാറ്റുപേട്ട: ജില്ലയിലുണ്ടായ മിന്നല്‍ പ്രളത്തില്‍ വ്യപാരികള്ക്കുണ്ടായത് അപ്രതീക്ഷിത തിരിച്ചടി. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പലർക്കും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. കച്ചവടത്തിനായി സൂക്ഷിച്ച സാധനങ്ങളും കടകളിലെ ഫ്രിഡ്ജ്, ഫ്രീസര്‍, കംപ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങള്ളും നശിച്ചു.
ഇവയെല്ലാം പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കണമെങ്കില്‍ വലിയ ചെലവു വരും. ഏതാനും ദിവസങ്ങളും വേണ്ടിവരും. പാലാ, ഈരാറ്റുപേട്ട, മൂന്നിലവ്, കളത്തുക്കടവ്, പൂഞ്ഞാര്‍, തീക്കോയി, പ്ലാശനാല്‍, മുണ്ടക്കയം, പുത്തന്‍ചന്ത, മണിമല, എരുമേലി തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് പൂര്‍ണമായും ഭാഗികമായും നശിച്ചുപോയത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ വെള്ളം കയറി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും. സൂപ്പർ മാർക്കറ്റുകൾ, വസ്ത്രശാലകൾ, പലചരക്ക് വ്യാപാരികൾ, ബേക്കറികൾ, സ്റ്റേഷനറി, ഇലക്ട്രോണിക്സ് വ്യാപാരികൾ തുടങ്ങി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾക്ക് നഷ്ടം വൻതോതിലാണ്. 2018 ൽ സകലതും നഷ്ടപ്പെട്ടവർ തിരികെ വ്യാപാര മേഖല പച്ചപിടിച്ചെത്തിയപ്പോഴാണ് വീണ്ടും ഒരു ദുരന്തം വേട്ടയാടിയിരിക്കുന്നത്.